ഫേസ് ബുക്കിലെ തമ്പുരാക്കളേ... അതാ ആ കാണുന്നതാണ് കണ്ടം... അതുവഴി ഓടിക്കോളിന്‍; ഡബ്യുസിസിക്കെതിരായ പോസ്റ്റ് വൈറല്‍
വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന തരത്തില്‍ ഒരു ലേഖനം പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയവരില്‍ പ്രധാനിയായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ്. എന്നാല്‍ സുനിത നടത്തിയ വിലയിരുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പരിഹസിക്കപ്പെടുകയാണുണ്ടായത്. ഡബ്യുസിസി ഷെയര്‍ ചെയ്ത ലേഖനം തെറ്റായ രീതിയിലാണ് സുനിത മനസിലാക്കിയതെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് സുനിത അതിനെതിരെ പ്രതികരിച്ചതെന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സുനിത അത്ര ലളിതമായിട്ടല്ല എടുത്തിട്ടുള്ളത്. ഫേസ്ബുക്കിലെ തമ്പുരാന്‍മാരാണ് തനിക്കെതിരെ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് സുനിതയുടെ ആക്ഷേപം. സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:എന്നെ വായിക്കുന്ന എന്നെ പോലുള്ളവരെ , തങ്ങളാണ് ഫേസ് ബുക്കിലെ തമ്പുരാക്കന്മാർ , അതിനാൽ അഭിപ്രായ രൂപീകരണം നടത്തുന്നതും ഫേസ് ബുക്കിലെ ചർച്ചകൾ നിയന്ത്രിക്കുന്നതും നമ്മളെ പോലുള്ള "ഊളകളും മലരുകളും " എന്ത് പറയണമെന്നും എന്ത് എഴുതണമെന്നും ആർക്കൊപ്പം നിൽക്കണമെന്നും ഞങ്ങൾ തമ്പുരാക്കൻമാർ തീരുമാനിക്കുമെന്നും കരുതുന്ന ഒരു കൂട്ടം ഭീകര ഫാസിസ്റ്റുകൾ നമുക്ക് ചുറ്റുമുണ്ട് . അവർക്കാണ് ഫെമിനിസത്തിന്റെയും പൊളിറ്റിക്കൽ കറക്ട്നെസിന്റെയും ശുദ്ധ രാഷ്ട്രീയത്തിന്റെയും ഒക്കെ പേറ്റന്റ് എന്നാണ് അവരുടെ മിഥ്യാ ധാരണ . അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ആ ധാരണ തിരുത്താൻ നമ്മൾ ഇതേ വരെ ശ്രമിച്ചിട്ടുമില്ല . ഇവരുടെ പൊതുവായ ധാരണകൾ ഇവയാണ് . 1 . ഞങ്ങളാണ് വിദ്യാഭ്യാസവും വിവരവും വായനയും ജോലിയുമൊക്കെയുള്ള ഫേസ് ബുക്കിലെ സവർണർ . ഞങ്ങൾ പറയും . നിങ്ങൾ അനുസരിക്കണം . 2 . സ്ത്രീ ശാക്തീകരണവും പൊളിറ്റിക്കൽ കറക്ട്നെസ്സും ഒക്കെയാണ് തുറുപ്പ് ചീട്ട് . ഇടക്ക് എടുത്തു കാണിച്ചു നമ്മളെ പേടിപ്പിക്കും . 3 . ഇവർ തമ്മിൽ അദൃശ്യമായ ഒരു അന്തർധാരയുണ്ട് . ഇവർ അജണ്ട സെറ്റ് ചെയ്യും . നമ്മൾ ആരെങ്കിലും അതിനെതിരെ നിന്നാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും . കൂട്ട പ്രതിരോധം നടത്തും . എന്നാൽ തെറി പറയാത്തത് കൊണ്ട് നമുക്ക് ഇതൊന്നും സൈബർ ആക്രമണത്തിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ലല്ലോ . നമ്മളൊക്കെ ഉടനെ ഇവർക്ക് വഴങ്ങും . നമുക്ക് ഇതൊന്നു മാറ്റി പിടിക്കണം സുഹൃത്തുക്കളെ . നമ്മൾക്ക് അവസാനിപ്പിക്കേണ്ടത് സിനിമയിലെ താരാധിപത്യം മാത്രമല്ല . ഫേസ് ബുക്കിലെ തമ്പുരാക്കന്മാരുടെ ഭരണവും അവസാനിപ്പിക്കണം . ഇപ്പോൾ ഇവർ ഇറക്കിയിരിക്കുന്ന തിട്ടൂരം ഒന്നുകിൽ പാർവതിക്കൊപ്പം നിൽക്കണം . അല്ലെങ്കിൽ താരങ്ങളുടെ ഫാൻസാണ് നിങ്ങളെന്നു ഞങ്ങളങ്ങു ചാപ്പ കുത്തും എന്നതാണ് . നമ്മൾ അതിനു വഴങ്ങരുത് . ഇതിനു രണ്ടിന് ഇടക്ക് ധാരാളം സ്‌പേസ് ഉണ്ട് . നമ്മൾ അവിടെ നിൽക്കും . പാർവതിയുടെ നിലപാട് ശരിയാവുമ്പോ അതിനോട് യോജിക്കും . മമ്മൂട്ടിയുടെ നിലപാടാണ് ശരിയെങ്കിൽ അതിനോട് യോജിക്കും . മോഹൻലാൽ ആണ് ശരിയെങ്കിൽ അവിടെ നിൽക്കും . വ്യക്ത്യധിഷ്ഠിതമായ നിലപാട് എടുക്കാൻ സൗകര്യമില്ല എന്ന് നമുക്ക് പ്രഖ്യാപിക്കണം . നിലപാടുകളോടാണ് നമുക്ക് യോജിപ്പും വിയോജിപ്പും . വ്യക്തി ആരോ ആവട്ടെ . അതിനെന്തു പ്രസക്തി . വാക്കും പ്രവൃത്തിയും നിലപാടും നല്ലതെങ്കിൽ നമ്മൾ യോജിക്കും . അല്ലെങ്കിൽ വിയോജിക്കും . ഇടയ്ക്കിടെ ഓരോരുത്തർ പറയുന്നത് ഞാൻ കേൾക്കാറുണ്ട് " അയ്യോ ഞാൻ ഫെമിനിസ്റ്റല്ലാട്ടോ , അങ്ങനെ കരുതരുത്" എന്ന്. ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് എന്താവും ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് . ഇപ്പോൾ എനിക്ക് അതിന്റെ കാരണം മനസ്സിലായി . ഫെമിനിസ്റ്റ് എന്ന് പറഞ്ഞു രംഗത്ത് വരുന്നവരുടെ വൃത്തികേടുകൾ കണ്ടു പേടിച്ചു ഫെമിനിസ്റ്റായാൽ ഇങ്ങനെയൊക്കെ വേണം എന്ന് ഭയന്നാണ് അവർ ഫെമിനിസ്റ്റ് പട്ടം നിഷേധിക്കുന്നത് . ഫെമിനിസ്റ്റ് എന്നാൽ തുല്യതക്ക് വേണ്ടി നിലകൊള്ളുന്നവർ എന്ന് മാത്രമേ അർത്ഥമുള്ളൂ . ലിംഗനീതിക്ക് വേണ്ടി നിലകൊള്ളുന്നവർ . പെണ്ണായി പോയത് കൊണ്ട് ആരും തഴയപ്പെടരുത് ഏന്നു കരുതുന്നവർ. നമ്മളൊക്കെ ഫെമിനിസ്റ്റുകളാണ് . എന്നാൽ ആ ലേബൽ ഉപയോഗിച്ച് മറ്റുള്ളവരെ ദ്രോഹിക്കാനും അപമാനിക്കാനും വൃത്തികെട്ട അജണ്ട നടപ്പാക്കാനും രാഷ്ട്രീയം കളിക്കാനും നമ്മളില്ല . അത്രയേയുള്ളൂ . അപ്പൊ ഇന്ന് മുതൽ നമ്മുടെ യുദ്ധം ഫേസ് ബുക്കിലെ തമ്പുരാക്കന്മാർക്കെതിരെ കൂടിയാണ് . ഇവിടെയും വേണം സമത്വം . അവർ പറയുന്നത് മുഴുവൻ അനുസരിക്കാൻ നമ്മളാരും അവരുടെ കുടികിടപ്പുകാരല്ല . അപ്പൊ ഫേസ് ബുക്കിലെ തമ്പുരാക്കന്മാരെ അതാ ആ കാണുന്നതാണ് കണ്ടം .

No comments: